Monday, February 2, 2026

സിജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത;മരണ മൊഴിയെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ സ്ഥിരീകരിക്കാതെ എസ്‌ഐടി. അന്വേഷണത്തില്‍ സാക്ഷികള്‍ നല്‍കിയ മൊഴികളിലും വൈരുധ്യം.


നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപോര്‍ട്ടുകളിലുള്ളത്. എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് മാത്രമാണ് എസ്‌ഐടി ഇതേക്കുറിച്ച് പറയുന്നത്. അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കില്‍ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചാലോ മാത്രമേ ഞങ്ങള്‍ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ അതു പരിഗണിക്കില്ല എന്നും മുതിര്‍ന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി. ആരംഭിച്ചു

താമരശ്ശേരി.മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതിയുടെ ഇടപെടലിൻ്റെ ഭാഗമായി സായാഹ്ന ഒ.പി. ആരംഭിച്ചു.താലൂക്ക്ആശുപത്രിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ഏറെ കാലത്തെ മുറവിളിക്കാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ തീരുമാനപ്രകാരം പരിഹാരമായത്. വൈകുന്നേരം 3 മണി മുതൽ രാത്രി 8.30 വരെയാണ് സായാഹ്ന ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് ഡോക്ടറുടെ വേതനം നൽകുന്നത്. സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.സി.ഹുസൈൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി വനജ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ഗിരീഷ്കുമാർ, ആമിന, ബുഷ് ഹത്ത്, ബ്ലോക്ക് ഡെവലപ്പ്മെൻറ് ഓഫീസർ അബ്‌ദുൽ റഹീം, എ.കെ.കൗസർ മാസ്റ്റർ,കെ.വി.വി.ഇ എസ് താമരശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ടി.ആർ.ഓമനക്കുട്ടൻഹാരിസ് അമ്പായത്തോട്, ഡോ.നഈം അലി,
പി.സുന്ദരൻ, റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.സാദിഖ് നന്ദിയും പറഞ്ഞു.

ഡൗൺ സിൻഡ്രം ഏഷ്യൻ ഗെയിംസ്ഇരട്ട സ്വർണ്ണവുമായി കോഴിക്കോട്ടുകാരൻ ഹാതിം ഹുസൈൻ നാടിന് അഭിമാനമായി

താമരശ്ശേരി: 
 കഴിഞ്ഞ ദിവസം  ചെന്നൈയിൽ  നടന്ന ഡൗൺ സിൻഡ്രം ഏഷ്യൻ ഗെയിംസിൽ ഉജ്ജ്വല പ്രകടനവുമായി കോഴിക്കോട്ടുകാരൻ ഹാതിം ഹുസൈൻ. ട്രാക്കിൽ ഇരട്ട സ്വർണമെഡലുകൾ വാരിക്കൂട്ടിയ ഹാതിം രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. ജനുവരി 29, 30 തീയതികളിൽ ചെന്നൈയിൽ നടന്ന  ഡൗൺ സിൻഡ്രം ഏഷ്യൻ ഗെയിംസിൽ   100 മീറ്റർ, 50 മീറ്റർ ഓട്ടങ്ങളിലാണ് ഹാതിം സ്വർണ്ണ മെഡൽ നേടിയത്.

100 മീറ്റർ ഓട്ടം 17.36 സെക്കൻഡിലും, 50 മീറ്റർ ഓട്ടം 9.4 സെക്കൻഡിലുമാണ് ഹാതിം പൂർത്തിയാക്കിയത്. രാജ്യത്തിനുവേണ്ടി  ഇരട്ട സ്വർണ്ണ മെഡൽ നേടിയ ഹാത്തിമിന്റെ നേട്ടം നാടിന് അഭിമാനമായി.

 ഏഷ്യയിലെ പത്തോളം രാജ്യങ്ങളിൽ നിന്നായി ഇരുനൂറിലധികം കായികതാരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ഫാത്തിമിന്റെ  ഈ നേട്ടം. ഭൂട്ടാൻ, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളോടൊപ്പമാണ് ഹാതിം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്.

നരിക്കുനി സ്വദേശിയായ വി കെ സി  മുഹമ്മദ് ഷമീമിന്റെയും താമരശ്ശേരി അണ്ടോണ  സ്വദേശിനി സി.ടി റഷീദയുടെയും   മകനാണ് ഹാതിം. നരിക്കുനി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹാതിം തണൽ സ്പെഷ്യൽ സ്കൂളിലും പഠനം തുടരുന്നു. പാരാ സ്പോർട്സ് ഫിസിയോ ഡോക്ടർ അഷ്കർ അലി കേലാട്ടിന്റെ നേതൃത്വത്തിലായിരുന്നു ഹാതിമിന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള പരിശീലനം നടന്നത്. അത്‌ലറ്റിക് പരിശീലകൻ നാസർ കെ.കെയുടെ ശിക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലായിരുന്നു പരിശീലനം.
പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ഹാതിം ഹുസൈന്റെ വിജയം ഒട്ടേറെ പേർക്ക് പ്രചോദനമാണ്. ഈ നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഹാതിമും പരിശീലകരും.

തപാല്‍ വകുപ്പിലെ 28,740 ജിഡിഎസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ  1,691 ഒഴിവുകൾ 


തപാല്‍ വകുപ്പ് രാജ്യത്ത് 28,740 ഗ്രാമീണ്‍ ഡക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.ജിഡിഎസ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM) എന്നീ തസ്തികകളിലേക്കാണ് നിയമനം. indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 100 രൂപയാണ്. ഫെബ്രുവരി 16 വരെ ഫീസ് അടയ്ക്കാം. ഫെബ്രുവരി 18, 19 തീയതികളില്‍ അപേക്ഷയിലെ തിരുത്തലുകള്‍ക്ക് അവസരം നല്‍കും. ഫെബ്രുവരി 28-ന് ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെറിറ്റ് ലിസ്റ്റില്‍ ഡിവിഷന്റെ പേര്, ഓഫീസ്, പോസ്റ്റ് പേര്, കമ്മ്യൂണിറ്റി, രജിസ്ട്രേഷൻ നമ്പർ, നേടിയ മാർക്കിന്റെ ശതമാനം, ഡോക്യുമെന്റ് വെരിഫിക്കേഷൻ സ്ഥലം എന്നിവ നല്‍കിയിരിക്കും.


ഓർത്തു വെക്കേണ്ട തിയ്യതികള്‍


ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 31-ന് ആരംഭിച്ച്‌ ഫെബ്രുവരി 14-ന് അവസാനിക്കും.
അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 ആണ്. (വൈകുന്നേരം 5 മണി വരെ)
അപേക്ഷകളിലെ തിരുത്തലുകള്‍ക്കുള്ള വിൻഡോ ഫെബ്രുവരി 18, 19 തീയതികളില്‍ തുറന്നിരിക്കും.
ആദ്യ മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28, 2026-ന് പ്രസിദ്ധീകരിക്കും.


അപേക്ഷിക്കാനുള്ള യോഗ്യത


GDS, BPM, ABPM തസ്തികകളിലേക്ക് അപേക്ഷിക്കാൻ 18നും 40നും ഇടയില്‍ പ്രായമുള്ള, 10-ാം ക്ലാസ് വിജയിച്ച ഉദ്യോഗാർത്ഥികള്‍ക്ക് യോഗ്യതയുണ്ട്. എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല; 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഒരു അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ചിരിക്കണം. കൂടാതെ, കുറഞ്ഞത് 10-ാം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്ലിംഗ് കഴിവ്, ഉപജീവനത്തിനുള്ള മതിയായ മാർഗ്ഗങ്ങള്‍ എന്നിവയും ആവശ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ


indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഓണ്‍ലൈനായി ഫീസ് അടയ്ക്കുക
ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക
സ്കാൻ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്യുക. സബ്മിറ്റ് ചെയ്യുക.
കൂടുതല്‍ റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
കേരള സർക്കിളിലെ ഒഴിവുകള്‍ അറിയാം


കേരളത്തില്‍ മാത്രം 1691 ഒഴിവുകളുണ്ട്. കേരള സർക്കിളിലെ വിവിധ ഡിവിഷനുകളില്‍ എത്ര ഒഴിവുണ്ട് എന്നത് ഇന്ത്യ പോസ്റ്റ് വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.വി അൻവർ

യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം.

കോഴിക്കോട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരില്‍ ഇതിനോടകം തന്നെ അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ ബേപ്പൂരില്‍ സജീവമായത്. ബേപ്പൂരില്‍ ഫ്ളക്സും ബോര്‍ഡുകളും സ്ഥാപിച്ചതിനു പിന്നാലെ അന്‍വര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സജീവമായിരുന്നു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരേ അന്‍വറിലൂടെ ശക്തമായ മല്‍സരം കാഴ്ച വയ്ക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരില്‍ വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായി.

Sunday, February 1, 2026

ഇന്ധന സര്‍ചാര്‍ജില്‍ കുറവ്; ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും

പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്നു കെഎസ്ഇബി. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ജനുവരിയില്‍ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും.


കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ താരിഫ് റെഗുലേഷന്‍ (87) ചട്ടം പരിഷ്‌കരിച്ച് കൊണ്ട് 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ വര്‍ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയിരിക്കുന്നതെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയെന്ന് ;ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണാ കേസിൽ, പ്രതി ഷിംജിത മുസ്‌തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന്
പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്ത‌ സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയമുണ്ട്.

സിജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത;മരണ മൊഴിയെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേ...