ഫ്ലോറിഡ:ക്ലാസ്സിനിടയില്‍വെച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' സ്കൂളിലെ കമ്പ്യൂട്ടറിലൂടെ ചാറ്റ്ജിപിടിയോട് ഭയാനകമായ സന്ദേഹം ചോദിച്ച പതിമൂന്നുകാരനെ അറസ്റ്റുചെയ്ത് ഫ്ളോറിഡയിലെ പോലീസ്. വിദ്യാര്‍ഥിയുടെ ചോദ്യമെത്തി നിമിഷങ്ങള്‍ക്കകം, ഗാഗിള്‍ എന്ന എഐ-അധിഷ്ഠിത സ്കൂള്‍ സുരക്ഷാ പ്രോഗ്രാം സന്ദേശം കണ്ടെത്തി അധികാരികളെ വിവരമറിയിച്ചു. ഓര്ലാന്ഡോയുടെ വടക്കു ഡെലാന്ഡില് സ്ഥിതി ചെയ്യുന്ന സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്."സ്കൂളിലെ കംപ്യൂട്ടറിൽ കുട്ടി ലോഗിന്‍ ചെയ്യുകയും ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയില് ഭയപ്പെടുത്തുന്ന ചോദ്യം ടൈപ്പ് ചെയ്യുകയുമായിരുന്നു. 'ക്ലാസ്സിനിടയില്‍വെച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഗാഗിള്‍ എന്ന എഐ-പവേര്‍ഡ് സ്കൂള്‍ നിരീക്ഷണ സംവിധാനത്തിലൂടെ സ്കൂളിലെ റിസോഴ്സ് ഓഫീസര്‍ക്ക് ഉടനടി ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു.വൈകാതെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ പിടികൂടി ചോദ്യം ചെയ്തു. 'തമാശയ്ക്കായി ചെയ്തതാണ്' എന്നാണ് കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, പോലീസും സ്കൂള്‍ അധികൃതരും അത്ര തമാശയായി തള്ളിക്കളഞ്ഞില്ല. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വൊലൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.
പോലീസ് വാഹനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിയെ വിലങ്ങണിയിച്ച നിലയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 17 പേര് മരിച്ച ഫ്ളോറിഡയിലെ പാർക് ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലെ ദാരുണമായ കൂട്ടക്കൊല പോലുള്ള അമേരിക്കയിലെ സ്കൂള്‍ വെടിവെപ്പുകളുടെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെ ഇത്തരം 'തമാശകള്‍' മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു."
കുട്ടികള്‍ ചാറ്റ്ജിപിടിയോട് എന്ത് ചോദിക്കുന്നു എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നിയമപാലകർ മുന്നറിയിപ്പ് നൽകുന്നു