Thursday, March 27, 2025

ഇതാണ്ടാ കേരളം,100 വർഷം മുമ്പ് നോമ്പ്തുറ തടസപ്പെടാതിരിക്കാൻ കാരണവ‍ർ തുടങ്ങി വച്ചത്, ഇത് ആലപ്പുഴയുടെ മതസൗഹാ‍ർദം!

ചാരുംമൂട്: കടുവിനാൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറ ഒരുക്കി സാഹോദര്യം കാത്തു സൂക്ഷിക്കുകയാണ് ഒരു ഹിന്ദു കുടുംബം. വള്ളികുന്നം കടുവിനാൽ മുസ്ലിം ജമാഅത്തിൽ വിശുദ്ധ റമദാനിന്റെ 26-ാം രാവിൽ ഇവരെത്തുന്നത് നോമ്പുതുറ വിഭവങ്ങളുമായി മാത്രമല്ല, കാലം മായ്ക്കാത്ത സ്നേഹ ബന്ധവും ചേർത്തു പിടിച്ചാണ്. റമദാനിന്റെ മഹത്വം നെഞ്ചിലേറ്റി മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ ഒരുക്കാൻ പതിവുതെറ്റാതെ ഇക്കുറിയും അവർ എത്തി. കടുവിനാൽ വലിയവിളയില്‍ കുടുംബാംഗങ്ങളാണ് മഹത് കർമമായി ഹൃദയത്തിലേറ്റി നോമ്പുതുറ ഒരുക്കുന്നത്100 വര്‍ഷങ്ങൾക്ക് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരാണ് ഇതിന് തുടക്കമിട്ടത്. ഒരു നൂറ്റാണ്ടിന് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് ജോലികഴിഞ്ഞ് വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കടുവിനാല്‍ പള്ളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. അന്ന് മുസ്ലിം സഹോദരങ്ങൾ കുറവായിരുന്ന പ്രദേശത്ത് 29 ദിവസത്തെ നോമ്പ് തുറ നടത്താൻ മാത്രമേ കുടുംബങ്ങൾ ഉണ്ടായിരുന്നുള്ളു. വിശ്വാസികളില്‍നിന്ന് കാര്യം മനസിലാക്കിയ കാരണവര്‍ 26-ാം രാവിലെ നോമ്പുതുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലെത്തിയ കാരണവർ സഹോദരങ്ങൾക്കായി നോമ്പ് തുറക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി. കുടുംബസമേതം എത്തി നോമ്പ് തുറന്നു. തുടർന്ന് പിന്നിട്ട വർഷങ്ങളിൽ എല്ലാ ഇരുപത്താറാം നോമ്പുതുറ വലിയവിളയില്‍ കുടുംബം മുറതെറ്റാതെ നടത്തുന്നു. നോമ്പുതുറ ഏറ്റ വെളുത്തകുഞ്ഞിൻെറ മരണശേഷം പിന്നീട് തലമുതിര്‍ന്ന കാരണവന്മാരും പുതിയ തലമുറയും തുടർന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. നോമ്പുതുറ ദിവസമായ ഇരുപത്താറിന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പള്ളിയിലെത്തിച്ച് ഇവിടെവെച്ച് പാചകം ചെയ്ത് ആഹാരം വിതരണം ചെയ്യും. വൈകീട്ട് നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആൾക്കാരാണ് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്നത്. വരുന്നവര്‍ക്കെല്ലാം നോമ്പ് തുറക്കുന്നതിന് പഴവര്‍ഗങ്ങള്‍, ജ്യൂസ് എന്നിവയും പിന്നീട് വിഭവസമൃദ്ധമായ ആഹാരവും നല്‍കും. വലിയവിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠപോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകുന്നത്. 26-ാം നോമ്പ് ദിവസത്തെ എല്ലാ ചെലവുകളും സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തുന്ന നോമ്പുതുറ ജീവിത സാഫല്യമാണെന്നാണ് കുടുംബ അംഗങ്ങളുടെ അഭിപ്രായം. മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ മനുഷ്യ സ്നേഹികളായവരുടെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ജമാഅത്ത് ഭാരവാഹികളും പറയുന്നു. 

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...