മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടത്
കൊച്ചി:കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ ട്വന്‍റി ട്വന്‍റി പാർട്ടി പ്രഖ്യാപിച്ചു
ട്വന്‍റി ട്വന്‍റി ഭരിക്കുന്ന എറണാകുളം കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ താമസിക്കുന്നവർക്ക് വൈദ്യുതി, പാചകവാതക ബില്ലില്‍ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാൻ ഫണ്ടില്‍ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വികസനപദ്ധതിക്ക് സർക്കാര്‍ എതിര് നിന്നാല്‍ കോടതിയില്‍ പോകുമെന്ന് ട്വന്‍റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
രാജ്യത്തുതന്നെ പഞ്ചായത്തുകളില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധിയെന്നാണ് ട്വന്‍റി ട്വന്‍റിയുടെ അവകാശവാദം. കിഴക്കമ്ബലത്തിന് പുറകേ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം കിട്ടും. സകല വികസന പ്രവർത്തനങ്ങളും കഴിഞ്ഞ് 25 കോടി രൂപ കിഴക്കമ്ബലം പഞ്ചായത്തിന്‍റെ കൈവശവും 12.5 കോടി രൂപ ഐക്കരനാട് പഞ്ചായത്തിന്‍റെ കൈവശവുമുണ്ട്. ഈ പണമുപയോഗിച്ച് ഇരു പഞ്ചായത്തുകളിലും താമസിക്കുന്നവരുടെ വൈദ്യുതി, പാചകവാതക ബില്ലിന്‍റെ 25 ശതമാനം തിരികെ നല്‍കും.
റേഷൻ കാർഡില്‍ വെളളക്കാർഡ് ഒഴികെയുളള വീടുകള്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടും. പദ്ധതിക്കായി സർക്കാരിനോട് ഉടൻ അനുമതി തേടും. കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകും .ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങള്‍ക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്‌ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment