മുഴുവൻ പ്രതികളെയും പിടികൂടണം: മുസ്ലിം ലീഗ്
താമരശ്ശേരി: താമരശ്ശേരിയിൽ പത്താംതരം വിദ്യാർഥി ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാർത്ഥികളെ മാത്രമേ ഇതുവരെ പിടികൂടിയിട്ടുള്ളൂ. സംഘത്തിൽ ഇനിയും ഒരുപാട് പേർ പിടികൂടാൻ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് കൂടുതൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പ്രതികൾക്ക് മാരകായുധങ്ങൾ ഇവിടെ നിന്നാണ് കിട്ടിയത് എന്ന കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണം. ഇത്തരം അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടില്ല. അക്രമ സംഘത്തിൽ പുറത്തു നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. അക്രമി സംഘത്തിന് പുറമേ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് തയ്യാറാവണം. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ആദ്യദിവസം വിട്ടയച്ചു എന്ന വാർത്ത പുറത്തു വന്നിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയച്ചതെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് ശക്തമായ നിയമനിർമാണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എൻ.പി മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി പി പി ഗഫൂർ, ഭാരവാഹികളായ എം. മുഹമ്മദ്, മുഹമ്മദ് കുട്ടി തച്ചറക്കൽ, ഷംസീർ എടവലം, സുബൈർ വെഴുപ്പൂർ സംസാരിച്ചു.
No comments:
Post a Comment