Friday, February 6, 2026

എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ വൻവരവേൽപ്പ്

താമരശേരി : വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക് അടിവാരത്ത് വൻ വരവേല്പ് നൽകി. ഉച്ചയ്ക് 3 ഓടെ ചുരമിറങ്ങി വന്ന ജാഥയെ എൽ.ഡി.എഫ് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ബാൻ്റ് മേളകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ജാഥാംഗങ്ങളെ വരവേറ്റത്. എൽ.ഡി.ഫ് നേതാക്കൾ ജാഥാംങ്ങളെയും ഹാരാർപ്പണം ചെയ്തു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് , സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. കെ ബാലൻ , ജില്ലാ നേതാക്കളായ പി. കെ നാസർ , ടി.എം ശശി, സി.പി.എം നേതാക്കളായ കെ.കെ ലതിക, ടി വിശ്വനാഥൻ, മാമ്പറ്റ ശ്രീധരൻ, കെ.കെ ദിനേശൻ, ജനതാദൾ സംസ്ഥാന സെക്രട്ടറി രായ വി കുഞ്ഞാലി, സലീം മടവൂർ, ജില്ലാ പ്രസിഡൻ്റ് എം .കെ ഭാസ്കരൻ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ്, സെക്രട്ടറി വിനോദ് കിഴക്കയിൽ, ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് ഷോഭാ അബൂബക്കർ ഹാജി, പി.ടി ആസാദ്, കെ.കെ അബ്ദുള്ള തുടങ്ങിയവർ ജാഥയെ വരവേൽക്കാനെത്തി.

*ഫ്രഷ് കട്ട് ദുരിത ബാധിതരെ അവഗണിച്ച LDF വികസന വിളംബര ജാഥ പരിഹാസ്യം -എസ്‌ഡിപിഐ*

കൊടുവള്ളി : വികസനം വിളംബരം ചെയ്യുന്നുവെന്ന്  അവകാശപ്പെടുന്ന LDF ജാഥ മണ്ഡലത്തിലെ ഫ്രഷ് കട്ട് ദുരിത ബാധിതരായ നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ അവഗണിച്ചുവെന്ന് എസ്‌ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൗരന്മാരുടെ മൗലിക അവകാശമായ ശുദ്ധമായ വെള്ളവും ജീവവായുവും ഉറപ്പ് വരുത്താതെയുള്ള ഇടതു പക്ഷ സർക്കാരിന്റെ വികസന വൈത്താരികൾ കാപട്യവും പരിഹാസ്യവുമാണെന്ന് യോഗം വിലയിരുത്തി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരുടെ പേര് നീക്കം ചെയ്യുന്നതും, ദുരൂഹ സാഹചര്യത്തിൽ പുതിയ വോട്ടുകൾ കൂട്ടി ചേർക്കുന്നതും, ഭരണകൂടങ്ങളുടെ രാഷ്ട്രീയ പ്രതികാര നടപടിക്ക് വിധേയരായി ജയിലിലടച്ചവരുടെ വിചാരണ വൈകിപ്പിക്കുന്നതും ,പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടപ്പിലാക്കുന്ന ബുൾഡൊസാർ രാജ് തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന പൗരാവകാശ നിഷേധങ്ങൾക്കെതിരെ  കൊടുവള്ളി നിയോജക മണ്ഡലത്തിൽ പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.പി.യുസുഫ് പറഞ്ഞു. 
ടിപി യുസുഫ് യോഗത്തിൽ അധ്യക്ഷനായി. ഇപിഎ റസാഖ്, ആബിദ് പാലക്കുറ്റി, വി.എം നാസർ, ആർസി സുബൈർ, ഇബ്രാഹീം വി.കെ ,ഒഎം സിദ്ധീഖ്,വി.എം വിനീത്, റസാഖ് മാസ്റ്റർ കൊന്തളത്ത്,ഷംസീർ വി.കെ, മോൻട്ടി അബൂബക്കർ, സിദ്ധീഖ് ഈർപോണ , റഈസ് നരിക്കുനി, ഇഖ്ബാൽ മാസ്റ്റർ, ഹമീദലി കോളിക്കൽ തുടങ്ങിയവർ സംസാരിച്ചു

പറയാത്തത് പറയരുത്,അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല; കുംഭമേളയെ കുറിച്ചുള്ള എൻ്റെ പുസ്തകം ബം ഹര ഹര ബം ബം ബോല്‍' വായിക്കാന്‍ വ്യാജ പോസ്റ്റിട്ടവരെ ക്ഷണിക്കുന്നു'

തിരുനാവായ കുംഭമേള കേരള ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് എന്ന പോസ്റ്റാണ് സഖറിയ പൊന്‍കുന്നം എന്നയാളുടെ പേരില്‍ പ്രചരിപ്പിച്ചത്. ഇതിനൊപ്പം നല്‍കിയത് എഴുത്തുകാരന്‍ സക്കറിയയുടെ ചിത്രവുമാണ്. 'കേരള സര്‍ക്കാറിന്റെ യാതൊരു പിന്തുണയുമില്ലാതെ, ഹൈന്ദവ ജനതയും കൂടി വോട്ട് ചെയ്ത 140 എംഎല്‍എമാരും തിരിഞ്ഞുനോക്കാതെ, 19 എംപിമാരും തിരിഞ്ഞുനോക്കാതെ, ഹൈന്ദവ ജനത അവരുടെ നട്ടെല്ലിന്റെ ബലം കൊണ്ട് വിജയിപ്പിച്ചെടുത്ത നിളാതീരത്തെ മഹാകുംഭമേള കേരള ചരിത്രത്തില്‍ നാഴികക്കല്ലാണ്' -എന്നാണ് സക്കറിയയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്.""ഇത് പിന്‍വലിക്കണമെന്നും വ്യാജ പോസ്റ്റിട്ടവര്‍ മഹാകുംഭമേളയെ കുറിച്ച് താന്‍ എഴുതിയ പുസ്തകം വായിക്കണമെന്നുമാണ് സക്കറിയ ആവശ്യപ്പെട്ടിരിക്കുന്നത്. 'എന്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെയൊരു വ്യാജ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 'സക്കറിയ പൊന്‍കുന്നം ' എന്ന പേരിന് മുകളില്‍ ആണ് ഇത് കാണപ്പെട്ടത്. സക്കറിയ പൊന്‍കുന്നം ഒരു ഫോട്ടോഗ്രാഫര്‍ ആണ് എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ പോസ്റ്റ് എങ്കില്‍ അത് എത്രയും വേഗം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞാന്‍ കുംഭമേളയെ പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 'ബം ബം ഹര ഹര ബം ബം ബോല്‍' എന്നാണ് അതിന്റെ പേര്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഹരിദ്വാറില്‍ നടന്ന മഹാകുംഭമേളയെ പറ്റിയാണ് അത്. വ്യാജ പോസ്റ്റിട്ടവരെ അത് വായിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.' -സക്കറിയ സമൂഹമാധ്യമത്തില്‍ പറഞ്ഞു. തന്റെ പുസ്തകത്തിന്റെ കവറും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്."

 
 

Thursday, February 5, 2026

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല'; സുപ്രിംകോടതി"

പ്രതിക്കെതിരെ നടപടികൾ സുപ്രിംകോടതി  റദ്ദാക്കി
 



ഡൽഹി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ ഒരു വനിതാ സഹപ്രവർത്തകയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ സുപ്രിംകോടതി വ്യാഴാഴ്ച റദ്ദാക്കി."

വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ കക്ഷികൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീർപ്പുകൽപ്പിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാൻ കഴിയൂ."
 അപ്പീലിനെതിരെയുള്ള ബലാത്സംഗക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2022 സെപ്തംബര്‍ മുതൽ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചിരുന്നതായും 33കാരിയായ അമ്മയും അഭിഭാഷകയുമായ പരാതിക്കാരി ആരോപിക്കുന്നു. 2025 ജനുവരി വരെ ഈ ബന്ധം തുടർന്നുവെന്നും അതിനിടയിൽ താൻ ഗർഭിണിയായെന്നും ഗർഭഛിദ്രത്തിന് വിധേയയായെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ കാലയളവിൽ യുവതി നിയമപരമായി വിവാഹിതയായിരുന്നുവെന്നും നിരീക്ഷിച്ചു. പകരം കൃത്യമായി ബോധ്യമുള്ള വിദ്യാസമ്പന്നരായ രണ്ട് പേര്‍ പേര്‍ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധമാണിതെന്നും ചൂണ്ടിക്കാട്ടി."
 

 

മാനന്തവാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കള്‍ക്കും പരിക്ക്

ആത്മഹത്യ ശ്രമം എന്ന് കരുതുന്ന തായി സംശയം 

മാനന്തവാടി:  വയനാട് എരുമത്തെരുവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗ്രഹനാഥൻ  മരിച്ചു.

കർണാടകയിലെ കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത് . പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയെയും മൂന്ന് മക്കളെയും ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ആത്മഹത്യാ ശ്രമമെന്നാണ് സൂചന. സജീർ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയേും പുറത്തിറക്കിയത്. സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ രണ്ടു കുട്ടികളെ നാട്ടുകാർ രക്ഷിച്ചിരുന്നു.

അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ജ്യോതിഷ പണ്ഡിതന്റെ വാക്കുകേട്ട് തുടര്‍പഠനം; ചില ദിവസങ്ങളില്‍ പട്ടിണി'-

വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പിണറായി വിജയന്‍ ഓര്‍ത്തെടുത്തത്. അന്ന് പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്. എന്നാല്‍ അഭിമാനിയായ താന്‍, തനിക്ക് ഉണ്ടായ വിഷമതകള്‍ ആരോടും പറഞ്ഞിരുന്നില്ല. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച്‌ ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച്‌ ജീവിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനമെന്നും വിദ്യാര്‍ഥികള്‍ക്ക് ഉപദേശരൂപേണ പിണറായി വിജയന്‍ പറഞ്ഞു.

'നിങ്ങള്‍ ജീവിച്ചിരുന്നത് പോലെയുള്ള ഒരു കാലത്തല്ല എന്റെ ചെറുപ്പകാലം. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളുടെ പഠിത്തത്തെ വലിയ തോതില്‍ പിന്താങ്ങുന്നവരാണ്. നിങ്ങളെക്കാള്‍ കൂടുതല്‍ താത്പര്യമെടുത്ത് കൂടെ നില്‍ക്കും നിങ്ങളുടെ അച്ഛനും അമ്മയും. അങ്ങനെയാണ് ഇന്നത്തെ സമൂഹത്തിന്റെ രീതി. ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ചുറ്റുപാടും പഠനത്തെ പിന്താങ്ങാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പഴയ തലമുറയില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ തന്നെ വളരെ കുറവാണ്. വിദ്യാര്‍ഥിക്ക് പഠനത്തിന് ആവശ്യമായ പിന്തുണ ലഭിക്കുക എന്നത് അക്കാലത്ത് അത്ര പ്രായോഗികമല്ല. പിന്നെ വിദ്യാഭ്യാസത്തിന്റേതായ പിന്‍ബലമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛന്‍ ഒരു ചെത്തുതൊഴിലാളിയാണ്. അമ്മ സാധാരണ വീട്ടുതൊഴിലും കാര്‍ഷികവൃത്തിയും ഒക്കെ ചെയ്യുന്ന സാധാരണ സ്ത്രീ. സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചാം തരം പഠനം കഴിഞ്ഞപ്പോള്‍ ആദ്യ വെല്ലുവിളി വരികയാണ്. ഇനി പഠിക്കേണ്ട. പഠിച്ചിട്ട് എന്താണ് കാര്യം?. അന്ന് നമ്മുടെ നാട്ടില്‍ ബീഡി തെറുപ്പ് ഉണ്ട്. ബീഡി കെട്ടാന്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. എന്നെ പഠിപ്പിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ അമ്മയെ വിളിപ്പിച്ചു. ഈ കുട്ടി തുടര്‍ന്നും പഠിക്കണം. തുടര്‍ന്ന് പഠിപ്പിക്കണം. എന്നാല്‍ മറ്റു സമ്മര്‍ദ്ദത്തിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടിയത്. അകന്ന ബന്ധുവായ ഒരാളുടെ അടുത്ത് ഞാന്‍ ചെന്നു. ബീഡി തൊഴിലാളിയാണ്. ഇവനെ കൂട്ടണമെന്ന് പറഞ്ഞു. എന്നാല്‍ അതിനൊന്നും അവന്‍ ആയിട്ടില്ലെന്നും അവന്‍ പഠിക്കട്ടെ എന്നും പറഞ്ഞു അയാള്‍ മടക്കി. പിന്നീട് നാട്ടില്‍ പ്രധാനിയായിട്ടുള്ള മറ്റൊരു ബീഡി തൊഴിലാളിയുണ്ട്. പിന്നെ എന്റെ ജീവിതത്തില്‍ സുഹൃത്തായി വന്നിട്ടുള്ള ആളാണ് അദ്ദേഹം. ഒരു രക്ഷിതാവിനെ പോലെ. അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ പണിക്ക് ഒന്നും പോകേണ്ട. പഠിക്കട്ടെ എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ അമ്മ പഠിപ്പിക്കാന്‍ തീരുമാനിച്ചു'- പിണറായി വിജയന്‍ ഓര്‍ത്തെടുത്തു.


'അങ്ങനെ യുപി സ്‌കൂളിലായി. യുപി സ്‌കൂളില്‍ ആയപ്പോള്‍ ഒരു മലയാളി അധ്യാപകന്‍ ഉണ്ടായിരുന്നു. മുന്‍ഷി എന്നാണ് അന്ന് വിളിക്കുക. അദ്ദേഹം എന്നെ വിളിച്ച്‌ നക്ഷത്രം ചോദിച്ചു. ഞാന്‍ എന്റെ നക്ഷത്രം പറഞ്ഞു. എന്റെ അമ്മയോട് വരാന്‍ പറഞ്ഞു. അമ്മ ചെന്നു. അദ്ദേഹം ജ്യോതിഷ പണ്ഡിതനാണ്. നിങ്ങള്‍ പറയുന്നത് അല്ല ഇവന്റെ നക്ഷത്രം. മറ്റൊരു നക്ഷത്രമാണ്. ഇന്ന സമയത്തേക്ക് നക്ഷത്രം കഴിഞ്ഞു. അടുത്ത നക്ഷത്രം ഇന്ന സമയത്ത് ആരംഭിക്കും. ഞാന്‍ എഴുതി തരാം ഇവന്റെ ജാതകം എന്ന് പറഞ്ഞ് എഴുതി തന്നു. ഇവന്‍ എവിടെയാണ് തോല്‍ക്കുന്നത് അവിടം വരെ പഠിപ്പിക്കണം. ആ വാക്ക് തരണമെന്ന് പറഞ്ഞു. അതാണ് എന്റെ തുടര്‍പഠനത്തിന് ഇടയാക്കിയത്. അന്ന് യുപി സ്‌കൂളില്‍ പൊതുപരീക്ഷ ഉണ്ട്. അന്ന് മൂന്ന് പേരാണ് പാസായത്. അതില്‍ ഒന്ന് ഞാനാണ്. അന്ന് ഈ പറഞ്ഞ ഒരു പിന്തുണയും എനിക്ക് ഉണ്ടായിരുന്നില്ല. സ്വന്തമായി പഠിച്ച്‌ നേടിയതാണ്. എസ്‌എസ്‌എല്‍സി കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം ഒഴിവ് വന്നു. എസ്‌എസ്‌എല്‍സി കഴിഞ്ഞപ്പോള്‍ എന്റെ ഒരു അമ്മാവന്‍ ഭദ്രാവതിയില്‍ ഉണ്ടായിരുന്നു. അവിടെ ഞാന്‍ പോയിരുന്നു. വെറുതെ പോയതാണ്. പോയി തിരിച്ചുവന്നപ്പോഴേക്കും കോളജ് അഡ്മിഷന്റെ സമയം കഴിഞ്ഞുപോയി. ഒരു വര്‍ഷം പോയി. അടുത്ത സ്ഥലത്ത് നെയ്ത്ത് പണി ഉണ്ട്. അവിടെ പോയി നെയ്ത്ത് പണി എടുത്തു. അത് ഒരു ഗുണമായി. കുറച്ചു കാശ് അതിന്റെ ഭാഗമായി ലഭിക്കുന്ന നില ഉണ്ടായി. അങ്ങനെയാണ് പിയുസിക്ക് ചേര്‍ന്നത്. ആ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ നല്ല പൊതുധാരണകള്‍ വളര്‍ന്നുവന്നു. വളരുന്നതോടൊപ്പം പൊതുധാരണകളും മാറുമല്ലോ. എനിക്കും ചില മാറ്റങ്ങള്‍ സംഭവിച്ചു. വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറുന്നു. കേരളത്തിലെ ഒരു വിദ്യാര്‍ഥി സംഘടനയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി ഞാനും മാറുന്നു. കെഎസ്‌എഫ് ആണ്. ആ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.ഇന്നത്തെ ചുറ്റുപാടല്ല, അന്നത്തെ ചുറ്റുപാട്. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചില ദിവസങ്ങളില്‍ റൊട്ടി തരും. ഉച്ചയ്ക്ക് അത് കഴിക്കും. ഇല്ലാത്ത ദിവസം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്നും വരും. അങ്ങനെയുള്ള നാളുകളായിരുന്നു കോളജ് വിദ്യാഭ്യാസ കാലം. എന്നാല്‍ ആ കാലത്തും ഞാന്‍ എന്റെ വിഷമതകള്‍ ഒന്നും ആരോട് പറയാറില്ല. നല്ല അഭിമാനിയായി ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച്‌ ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച്‌ ജീവിക്കാന്‍ പഠിക്കുക. അതിന്റെ ഭാഗമായി ഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. അങ്ങനെയൊക്കെയാണ് 25-ാം വയസില്‍ എംഎല്‍എയായി വരുന്നത്'- പിണറായി വിജയന്‍ പറഞ്ഞു.

ഒമ്പത് കാരിയെപീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

മുക്കം :ഒമ്പത്വയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  ആർഎസ്എസ് സജീവ പ്രവർത്തകനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയ്ക്ക് ജില്ലാ അതിർത്തിയിൽ വൻവരവേൽപ്പ്

താമരശേരി : വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ നയ...