Thursday, February 12, 2026

ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണവും ഫെബ്രുവരി 13,14 തീയതികളിലായി കാരുണ്യതീരം ക്യാമ്പസിൽ നടക്കും.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസ്, ഭിന്നശേഷി വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്. കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, പ്രതീക്ഷാഭവൻ റീഹാബിലിറ്റേഷൻ സെന്റർ, ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, കെയർ എഫ്. എം 89.6, നാഷണൽ ട്രസ്റ്റ്‌ എൽ. എൽ. സി മലപ്പുറം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം & അഡ്വഞ്ചർ അക്കാദമി തുടങ്ങി ആറ് പ്രൊജക്ടുകൾ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന ഭിന്നശേഷിക്കാർക്കായി അഞ്ചേക്കറിൽ ഒരുങ്ങുന്ന കെയർ വില്ലേജ്, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഏർലി ഇന്റർവേഷൻ യൂണിറ്റ് എന്നിവ സംഘടനയുടെ ഭാവി പദ്ധതികളാണ്.


ജീവകാരുണ്യപ്രവർത്തകനും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രണുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയും, അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ദാനവും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭിന്നശേഷി മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കണ്ണൂർ ശാന്തി ദീപം സ്കൂൾ സ്ഥാപക ജലറാണി ടീച്ചറാണ് പ്രഥമ മുഹമ്മദ് ഈസ മെമ്മോറിയൽ അവാർഡിന് അർഹയായത്. 

ഫെബ്രുവരി 13ന് വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ ഉദ്ഘാടന സമ്മേളനവും തുടർന്ന് കാരുണ്യതീരം, പ്രതീക്ഷാഭവൻ, കമ്മ്യൂണിറ്റി ക്ലിനിക്കിലെയും കലാകാരന്മാരുടെ വിവിധ പരിപാടികൾ നടക്കും.

ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10. 30 ന് ' പകർന്നു നൽകിയ മാനവികത' എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കെ. മുഹമ്മദ് ഈസ മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം, ഫോട്ടോ അനാച്ഛാദനം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടക്കും. വൈകിട്ട് 4. 30ന് അനുസ്മരണ സമ്മേളനവും ആരംഭിക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന കലാവിരുന്ന് അരങ്ങേറും. 

വിവിധ സെഷനുകളിലായി ഡോ. എം. കെ.മുനീർ എം. എൽ. എ, അഡ്വ. കെ. എം സച്ചിൻ ദേവ് എം. എൽ. എ, അഡ്വ. പി. ടി. എ റഹീം എം. എൽ. എ, മലപ്പുറം ജില്ലാ കളക്ടർ വി. ആർ വിനോദ് ഐ. എ. എസ്, അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര ഐ. എ. എസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പൊയിൽ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയ്യാലി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ, നവാസ് പൂനൂർ, സഹ്‌ല പർവീൻ, കെ. കെ അബ്ദുസ്സലാം, യതീന്ദ്രൻ മാസ്റ്റർ, നജീബ് കുറ്റിപ്പുറം, ഡോ. ഇദ്രീസ് പ്രമുഖ വ്യവസായികളായ ഇ. പി അബ്ദുറഹിമാൻ, മജീദ് പുല്ലങ്കോട്, കാരാടൻ സുലൈമാൻ, സലാം കോളിക്കൽ എന്നിവർ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. ബഷീർ പൂനൂരും സമാപന ചടങ്ങിൽ ഡോ. ഷുക്കൂർ കിനാലൂരും അധ്യക്ഷത വഹിക്കും.

റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു ഒമാൻ

ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം രാജ്യം മുൻകൂട്ടി നടത്തുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅബാൻ 29) മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാല്‍, ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി 19-ന് റമസാൻ ആരംഭിക്കുമെന്നാണ് ഹിജ്‌രി മാസപ്പിറവി നിരീക്ഷണത്തിനുള്ള പ്രധാന സമിതി വ്യക്തമാക്കിയത്. വ്രതമാസം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് പ്രവാസികളടക്കമുള്ള വിശ്വാസികള്‍ക്ക് ഏറെ സൗകര്യപ്രദമായ കുറെ ന്നാണ് കരുതുന്നത് 

Wednesday, February 11, 2026

ജനാധിപത്യം നിലനില്‍ക്കാന്‍ കാരണം ന്യൂനപക്ഷങ്ങളാണ്: വേടൻ

ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മേ പോലെ യുള്ള ന്യൂനപക്ഷ ങ്ങളാണ്, ഇല്ലെങ്കിൽ ഇവരെല്ലാം നമ്മേ കഴിച്ചിട്ട് പോയേനെ...





കോഴിക്കോട്: ഇന്ത്യയില്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്നതില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മലബാര്‍ മേഖലയെന്നും വേടൻ.സംഗീതത്തിനൊപ്പം സാമൂഹിക-രാഷ്ട്രീയ സന്ദേശവും പങ്കുവച്ചു  ഇന്നലെ രാത്രി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ആയിരങ്ങള്‍ സാക്ഷിയായ വേദിയിലാണ് ന്യൂനപക്ഷത്തെയും വോട്ടവകാശം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുന്നതിനെ കുറിച്ചും വേടന്‍ പറഞ്ഞത്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മലബാര്‍. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ കാരണം നമ്മെ പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇവിടെ കസേരകളില്‍ ഇരിക്കുന്നവരും മണിക്കൂറുകളായി കാത്തുനില്‍ക്കുന്നവരും ഒരുപോലെ ഇത് മനസ്സിലാക്കണം. സ്വതന്ത്രമായി ഇത്തരത്തിലുള്ള വേദികളില്‍ ഒന്നിച്ചുകൂടാനും, വിപ്ലവഗാനങ്ങള്‍ ആലപിക്കാനും, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിയുന്നത് ന്യൂനപക്ഷ ജനങ്ങള്‍ ശക്തമായി നിലകൊള്ളുന്നതിനാലാണ്. മൂന്നു നാലു മാസത്തിനകം ഇലക്ഷന്‍ വരുന്നുണ്ട്. നോക്കി വോട്ട് ചെയ്യുക. 18 വയസ്സ് തികഞ്ഞവര്‍ നിര്‍ബന്ധമായും വോട്ട് ചെയ്യണം,' എന്ന് വേടന്‍ പറഞ്ഞു.

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ല: കേരള ഹൈക്കോടതി

വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.

അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ ഏല്‍പ്പിക്കുമ്പോള്‍, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നല്‍കുന്ന ശിക്ഷകള്‍ നിയമവിരുദ്ധമല്ല.

അധ്യാപകൻ നല്‍കുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികള്‍ പരിശോധിക്കണം.

വെങ്ങാനൂരിലെ ഒരു സ്കൂള്‍ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാല്‍ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.

*സ്കൂളിലും, സർക്കാർ പരിപാടികളിലും ‘വന്ദേമാതരം’ ആലപിക്കണം; മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം*

ന്യൂഡൽഹി: സർക്കാർ പരിപാടികളിലും സ്കൂളുകളിലും ‘വന്ദേമാതരം’ ആലപിക്കണമെന്ന പുതിയ മാർഗ നിർദേശവുമായി കേന്ദ്രം. ദേശയീയ ഗീതം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗനിർദേശം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കിയത്. മാത്രമല്ല ‘വന്ദേമാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനാർത്ഥം എഴുനേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകൾ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാൽ തിയേറ്ററിൽ പൊതുജനം എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങൾ ചേർത്ത് ആറു പദ്യങ്ങളും ആലപിക്കാമെന്നാണ് നിർദേശം.

ദേശീയ ഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നൽക്കണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിൽ ഹർജികൾ നിലനിൽക്കവെയാണ് കേന്ദ്രത്തിലെ പുതിയ നീക്കം. ദേശീയ ഗാനത്തിന് (ജന ഗണ മന) നിലവിലുള്ള പ്രോട്ടോക്കോളുകൾ ദേശീയ ഗീതത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്.

നിലവിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നൽകുന്നില്ല. 1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമപ്രകാരമാണിത്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ബി ജെപിയും കോൺഗ്രസും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു.  ഈ പശ്ചാത്തലത്തിൽ പുതിയ നിർദേശം വിവാദത്തിന് വഴിവയ്ക്കുമെന്ന് നിസംശയം പറയാം

യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി :യേശു ഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും ഇന്നലെ വൈകീട്ട്  4 മണിയോടെ കാണാതായ അന്തേവാസി ലിമറോസ് (28)നെയാണ് യേശുഭവൻ കോബൗണ്ടിന് അകത്തുള്ള കുളത്തിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
കോഴിക്കോട് വെള്ളിമാട്കുന്ന് പത്രോണി നഗർ ബ്രിജിത്ത് നിവാസിൽ യൂജിൻ പെരേരയുടെ മകളാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലിമ റോസ്.

കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങി യുവതി;ആശുപത്രിയില്‍ കാവല്‍ നിന്ന് പോലീസ്

നിലമ്പൂർ: കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങി. മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസ് മുപ്പത്തഞ്ചുകാരിക്ക് കാവല്‍ നില്‍ക്കാൻ തുടങ്ങിയിട്ട് ദിവസം  ഒന്ന് കഴിഞ്ഞിട്ടും മാല പുറത്ത് വന്നില്ല 


നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി 10ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി.

വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ  യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങി. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി.ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം എനിമ നല്‍കി. ആഭരണം മാത്രം പുറത്തുവന്നില്ല. യുവതി ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇടയ്ക്കിടെ അക്രമാസക്തയാകുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരും ആശുപത്രിയിലുണ്ട്.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈ...